Friday, October 11, 2019

ഉടലില്‍നിന്നു തെറിക്കുന്ന ഒച്ചകളുടെ തീവണ്ടി:

കഥയെക്കാള്‍ മഹത്തരമായതെന്താണ് എന്നൊരു അന്വേഷണം ആവശ്യമുണ്ടോ? അല്ലെങ്കില്‍ത്തന്നെ ഏറ്റവും മഹത്തരമായതെന്തിനാണ്? ജീവിതത്തോട് സത്യസന്ധത പുലര്‍ത്തുന്ന എന്തിനെയും പുറന്തളളാനാവും- ജീവിതം അതിന്റെ ആവര്‍ത്തനസ്വഭാവം കൊണ്ട് നമ്മെ പുറന്തള്ളുന്നു. വഴിവക്കിലായ മരങ്ങളെപ്പോലെ, ഒറ്റപ്പെട്ട വീടുകളെപ്പോലെ, ജനാലയ്ക്കപ്പുറത്തെ കാഴ്ച്ചകളെപ്പോലെ പിന്തള്ളപ്പെടുന്നു.
അതില്‍ വലിയ വിഷമവുമില്ല. ഏകാന്തതയോളം വരില്ല ഒരു കൂട്ടും. ഇപ്പോഴെങ്ങനെയാണ് ഓർമ്മകളുടെ കാഴ്ച്ചകൾ. അവ ഇൻസ്റ്റാഗ്രാമോളം വരുമോ എന്ന് ചോദിക്കുന്നവരുണ്ടാകും. തീർച്ചയാണ്. നമ്മുടെ കഴിഞ്ഞ വർഷങ്ങൾ മാസങ്ങളെല്ലാം, ഫേസ്ബുക്കോ, ഗൂഗിൾ ഫോട്ടോ ആപ്ലിക്കേഷനോ ഓർമ്മിക്കും പോലെ നമുക്കറിയുമോ. നമ്മുടെ കണ്ണുകൾ ഒരു ക്യാമറയുടെ അതേ മാനകത്താൽ 576 മെഗാപിക്സലുകൾ തീവ്രമാണ്. കണ്ണുകൾ പകർത്തുന്നത്രയും മിഴിവോടെയും മികവോടെയും ഒരു ക്യാമറയ്ക്കുമാവില്ലല്ലോ. മറക്കാനിടയുളളതിനെ മറന്നുകളയുന്ന ആ ക്യാമറയും, മനസ്സെന്ന ഇൻസ്റ്റാഗ്രാമും എത്ര സൌകര്യപ്രദമാണ്. പഴയ പുസ്തകശേഖരത്തെ പുതിയ കഥകളായി വായിക്കാനായി കഴിയുമെങ്കിൽ നല്ലതല്ലേ.  മലയാളി സൈക്കോ യൂ ട്യൂബർ സിനിമാ നിരൂപകനെപ്പോലെ ശരാശരി പുസ്തകം എന്ന് ഗുഡ് റീഡ്സിൽപ്പോയി എല്ലാ പുസ്തകത്തിനും നിരൂപണമിടുന്നവർക്കറിയുമോ ഒരോ പുസ്തകവും അവനവന്റെ കൂടി വായനയാണെന്ന്. എഴുതിയതും വായിക്കുന്നതും തമ്മിൽ കാലവും കാലവർഷവും തമ്മിലെന്നതുപോലെ ആർക്കും മോഷ്ടിക്കാനാവാത്ത ഒരു ഞാറ്റുവേലയുടെ സുകൃതമുണ്ടെന്ന വസ്തുത. അല്പം കാൽപനികമായ ഒരാശ്വാസം. എങ്കിലുമിതാ കഴിഞ്ഞ ഒരു മാസം കൊണ്ട് ആറുപുസ്തകങ്ങൾ വായിച്ചു എന്ന് സംഗീതാ ശ്രീനിവാസൻ ഇൻസ്റ്റാഗ്രാമിലെഴുതുമ്പോൾ നിങ്ങൾക്കൊരാനന്ദം തോന്നുന്നില്ലേ. നിങ്ങളിനിയും വായിച്ചുതീരാത്ത ആ നായച്ചെവിയൻ ഇതളുകളുളള പുസ്തകം കട്ടിലിനുതാഴെ വെറും നിലത്തുകിടന്ന് നിങ്ങളോട് പുഞ്ചിരി തൂകുന്നില്ലേ?

മലയാറ്റൂര്‍ രാമകൃഷ്ണന്റെ യന്ത്രം ഇപ്പോഴാരെങ്കിലും വായിക്കുന്നുണ്ടാവുമോ? സെക്രട്ടേറിയറ്റില്‍ ജോലി കിട്ടിയ ഒരു സുഹൃത്ത് ഈയിടയ്ക്ക് അത് വീണ്ടും വായിച്ച കാര്യം എന്നോട് പറഞ്ഞു. നന്നായി. ജെയിംസ് ഹെറിയട്ടിന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ എന്ന് ഒന്നാം വര്‍ഷ വെറ്ററിനറി വിദ്യാര്‍ത്ഥികളോട് ചോദിക്കാറുള്ള ഒരു അധ്യാപകനുണ്ട്. ഇപ്പോഴും അദ്ദേഹം അതുതന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു. (അദ്ദേഹം തുമ്പൂര്‍മുഴി കമ്പോസ്റ്റിലൂടെ കേരളമറിയുന്ന ഡോ: ഫ്രാന്‍സിസ് സേവ്യറാണ്, ഒരുപക്ഷെെയിംസ് ഹെറിയട്ടിനെ വായിച്ച് ആകൃഷ്ടരായി എത്തുന്ന വിദ്യാര്‍ത്ഥികളെ അദ്ദേഹം ഇപ്പോഴും കാത്തിരിക്കുന്നു. ആനിമല്‍ പ്ലാനറ്റും ഡിസ്കവറിയും കണ്ട് വിദൂരമായ വിചിത്രഛേഷ്ടകളോടുകൂടിയ ചിലരെയെങ്കിലും അദ്ദേഹം എപ്പോഴും പ്രതീക്ഷിക്കുന്നു.അതൊക്കെ ഒരു ബാക്ഡ്രോപ്പാണ്.)

പക്ഷെ നിങ്ങൾ ശലഭം പൂക്കൾ aeroplane വായിച്ചിട്ടുണ്ടാവില്ലേ. Did fiction do this to me
 എന്ന് എങ്കിൽ നിങ്ങൾ ചോദിക്കാനിടവരട്ടെ.  ഒരാൾ അയാൾ വായിച്ചുതീർത്ത പുസ്തകങ്ങൾ കൂടിയാണ്. പുസ്തകങ്ങളുടെ രുചി അഭിരുചിയുമാവുന്നു. ഉള്ളിലുളള പുസ്തകത്തെയും വാക്കിനെയും തിരഞ്ഞാണ് നമ്മൾ പുതിയ പുതിയ പുസ്തകങ്ങൾ വായിക്കുന്നത്‌. ഒരു വാക്കിന്റെ ഒച്ചയിലോ പ്രഭാവത്തിലോ നമ്മൾ വായിച്ചുതീരുന്നില്ല ഒരിക്കലും. അമ്പലം കഴിഞ്ഞും നടന്നാൽ വായനശാലയെത്തും. അല്ലെങ്കിൽ അമ്പലമെത്തും മുമ്പാവും വായനശാല. പള്ളിയും പള്ളിക്കൂടവും തമ്മിൽ നല്ല ബന്ധമുണ്ടാവും. കരുനാഗപ്പളളി പോലെ പളളിയിൽ അവസാനിക്കുന്ന പല സ്ഥലങ്ങളും ബുദ്ധപാഠശാലകളെ പിൻപറ്റിയാണ് ആ പേരു നേടിയതെന്ന് ഓർക്കുക. ഒരു പക്ഷെ രാമായണവായനകൾക്കുപോലും ഒരു ബുദ്ധപാരമ്പര്യമുണ്ടാവാം.  നടവളവിലാണു പുസ്തകങ്ങൾ കിട്ടുക. വാരികകൾ. വീട്ടിലെത്തുമ്പോഴേക്കും വായിച്ചുതീർന്നിട്ടുണ്ടാവും. നടന്നുകൊണ്ടാണു വായന. വായിച്ചുതീരാത്ത അച്ഛൻ വളരെ നോവിച്ച പുസ്തകമാണ്. അത്‌ പിജിയെക്കുറിച്ച്‌ എം ജി രാധാകൃഷ്ണന്റെ ഓർമ്മകൾ മാത്രമല്ല. എന്റെയും അച്ഛനാണ്. എന്റെയും തീരാപ്പുസ്തകമാണ്. കാമുകിയുടെ തുടകളേക്കാൾ ക്ഷീണിച്ചുറങ്ങുന്ന അഭയമാണ്. വായിച്ചുറങ്ങുമ്പോഴെല്ലാം എന്റെ ഉറക്കത്തിലും ആ പുസ്തകം വായിച്ചുതീരുകയേയില്ല.

No comments:

Post a Comment